Click

2012 ഡിസംബർ 5, ബുധനാഴ്‌ച

ഫൈസാബാദിന് പറയാന്‍ വേറെയുമുണ്ട്

 


ഫൈസാബാദിന് പറയാന്‍ വേറെയുമുണ്ട്
ഡിസംബര്‍ ആറ്, ഫൈസാബാദുകാരെ സംബന്ധിച്ച് ബാബരി മസ്ജിദ് തകര്‍ച്ചയുടെ മാത്രം വാര്‍ഷികമല്ല. 92 ഡിസംബര്‍ ആറിന് ചെറുതും വലുതുമായ പള്ളികളും ദര്‍ഗകളുമായി 23 ആരാധനാലയങ്ങളാണ് ബാബരി മസ്ജിദിനൊപ്പം കര്‍സേവകര്‍ തകര്‍ത്തത്്. ഇവയില്‍ പലതും വര്‍ഷങ്ങള്‍ക്കുശേഷമാണ് പുനര്‍നിര്‍മിച്ചത്.
ബാബരി മസ്ജിദില്‍നിന്ന് വിളിപ്പാടകലെയുള്ള മസ്ജിദ് ദൗരാഹി ഖൗമി ഭാഗികമായി തകര്‍ക്കപ്പെട്ട നിലയിലാണിപ്പോഴും. പുനര്‍നിര്‍മിക്കാന്‍ പ്രാദേശിക ഭരണകുടം മുസ്ലിംകളെ അനുവദിച്ചിട്ടില്ല. പ്രസ്തുത പള്ളികളുടെ ചിത്രങ്ങളെടുക്കുന്നതും പൊലീസ് വിലക്കിയിരിക്കയാണെന്ന് ഫൈസാബാദ് ഹിലാല്‍ കമ്മിറ്റി കണ്‍വീനര്‍ ഖാലിഖ് അഹ്മദ് ഖാന്‍ പറഞ്ഞു.
ആ കറുത്ത ഞായറാഴ്ചയില്‍ ഇവിടെ 17 മുസ്ലിംകളെയാണ് കര്‍സേവകര്‍ ചുട്ടുകൊന്നത്. മുസ്ലിംകളുടെ 500ഓളം വീടുകള്‍ അഗ്നിക്കിരയാക്കി. ഈ കേസുകളിലൊന്നില്‍ പോലും അന്വേഷണവും വിചാരണയും ഉണ്ടായില്ല. സംഹാരതാണ്ഡവമാടിയ കര്‍സേവകര്‍ പൊലീസ് അകമ്പടിയോടെയാണ് മടങ്ങിയത്. പുറത്തുനിന്നുവന്ന കര്‍സേവകരാണ് എല്ലാം ചെയ്തതെന്ന് പറഞ്ഞ് പൊലീസ് കൈകഴുകിയപ്പോള്‍ ബാബരി വാര്‍ഷികം ഫൈസാബാദിന് കൊടിയ നീതിനിഷേധത്തിന്‍െറ ഓര്‍മദിനം കൂടിയാണ്.
അതേസമയം, ബാബരി ധ്വംസനത്തിന്‍െറ വാര്‍ഷികം ഇക്കുറിയും സംഘ്പരിവാര്‍ ആഘോഷിക്കുന്നുണ്ട്. ഡിസംബര്‍ ആറ് അവര്‍ക്ക് ശൗര്യദിനമാണ്. അയോധ്യയില്‍ മസ്ജിദ് നിന്നിരുന്ന സ്ഥലത്തിനടുത്തായുള്ള ‘കര്‍സേവക പുരി’യില്‍ അവര്‍ ഒത്തുകൂടും. സംഘ്പരിവാര്‍ നേതാക്കളും ആഘോഷച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് കര്‍സേവകപുരിയില്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കമല്‍ ചൗഹാന്‍ പറഞ്ഞു.
ഫൈസാബാദിലെ മുസ്ലിംകള്‍ കരിദിനവും കളങ്കിതദിനവും ആചരിച്ചാണ് ഡിസംബര്‍ ആറിനെ വരവേല്‍ക്കുന്നത്. അയോധ്യയിലും ഫൈസാബാദിലും വ്യാഴാഴ്ച ധര്‍ണകളും പ്രാര്‍ഥനാ യോഗങ്ങളും നടക്കും. മുസ്ലിംകള്‍ കടകളടച്ച് പ്രതിഷേധിക്കും. ജില്ലാ ഭരണകൂടം വഴി രാഷ്ട്രപതിക്ക് നിവേദനം അയക്കലും പ്രതിഷേധ പരിപാടികളില്‍പെടും.
അതിനപ്പുറത്തേക്കുള്ള പ്രക്ഷോഭമൊന്നും മുസ്ലിംകളുടെ ഭാഗത്തുനിന്ന് അധികാരികള്‍ അനുവദിക്കില്ലെന്ന് ഐ.യു.എം.എല്‍ ഉത്തര്‍പ്രദേശ് പ്രസിഡന്‍റ് ഡോ. നജ്മുല്‍ ഹസന്‍ ഗനി പറഞ്ഞു. തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈകോടതി വിധിയില്‍ ഫൈസാബാദിലെ മുസ്ലിംകള്‍ കടുത്ത നിരാശരാണ്. കോടതിക്ക് പുറത്തുള്ള പ്രശ്നപരിഹാരത്തിനായി മുന്നോട്ടുവെക്കുന്ന ഫോര്‍മുലകളില്‍, പള്ളിനിന്നിരുന്ന സ്ഥലത്തിന്‍െറ അവകാശം മുസ്ലിംകള്‍ കൈയൊഴിയണമെന്നാണ് നിര്‍ദേശിക്കുന്നത്. കാഞ്ചി ശങ്കരാചാര്യ മുന്നോട്ടുവെച്ച ഈ നിര്‍ദേശത്തിന് സമാനമായ വിധിയാണ് അലഹബാദ് ഹൈകോടതിയില്‍ നിന്നുണ്ടായത്.
വിധിക്കുശേഷം അയോധ്യ സ്വദേശി റിട്ട. ഹൈകോടതി ജഡ്ജി പുലോക് ബസുവിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ഒത്തുതീര്‍പ്പ് ശ്രമത്തിന്‍െറ ഫോര്‍മുലയും തര്‍ക്കസ്ഥലം മുസ്ലിംകള്‍ വിട്ടുനല്‍കണമെന്നാണ്. ഇത്തരം നിര്‍ദേശങ്ങളില്‍ ഇവിടത്തെ മുസ്ലിംകള്‍ വല്ലാതെ അസ്വസ്ഥരാണ്. ഒരുഘട്ടത്തില്‍ ബാബരി കേസുമായി ആദ്യം കോടതിയെ സമീപിച്ച മുഹമ്മദ് ഹാഷിം അന്‍സാരി, ബസുവിന്‍െറ നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ചപ്പോള്‍ സമുദായത്തില്‍നിന്ന് കടുത്ത എതിര്‍പ്പാണുണ്ടായത്. അദ്ദേഹം പിന്മാറുകയായിരുന്നു. നിയമപരമായി അവകാശമുണ്ടായിരിക്കെ, പള്ളിയുടെ സ്ഥലം വിട്ടുനല്‍കുന്നത് ആരാധനാലയം തകര്‍ത്ത് നാട്ടില്‍ കലാപമുണ്ടാക്കിയവരെ വെള്ളപൂശലാകുമെന്ന് ആള്‍ ഇന്ത്യ മുസ്ലിം മജ്ലിസ് മുശാവറ പ്രസിഡന്‍റ് സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. എങ്കിലും, സമവായശ്രമങ്ങളുമായി മുന്നോട്ടുപോകുന്ന ജസ്റ്റിസ് പുലോക് ബസു ഡിസംബര്‍ എട്ടിന് ഇരുപക്ഷത്തെയും വീണ്ടും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ