Click

2012 ഡിസംബർ 5, ബുധനാഴ്‌ച

മസ്ജിദ് തകര്‍ത്തിട്ട് രണ്ടുപതിറ്റാണ്ട് തികയുമ്പോള്‍

 


മസ്ജിദ് തകര്‍ത്തിട്ട് രണ്ടുപതിറ്റാണ്ട് തികയുമ്പോള്‍
ഫൈസാബാദ്: ബാബരി മസ്ജിദ് തച്ചുടക്കപ്പെട്ടിട്ട് ഇന്നേക്ക് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ അയോധ്യയിലും ഫൈസാബാദിലും ന്യൂനപക്ഷം കടുത്ത ആശങ്കയിലാണ്. രണ്ടു ദിവസമായി ഇവിടുത്തെ തെരുവുകളില്‍ കറങ്ങിയിട്ടും അഭിമാനം ചോദ്യം ചെയ്യപ്പെട്ട ബാബരി സംഭവത്തില്‍ പ്രതിഷേധമറിയിക്കുന്ന ഒരു കൊച്ചുപോസ്റ്റര്‍ പോലും കണ്ടില്ല. 20 ശതമാനത്തോളം മുസ്ലിംകളുള്ള ഫൈസാബാദില്‍ പോലും എന്തുകൊണ്ട് ഇങ്ങനെയൊരു മൗനമെന്ന ചോദ്യത്തിന് ഉത്തരം തേടിയപ്പോള്‍ ലഭിച്ച മറുപടികള്‍ക്ക് ഭീതിയുടെ സ്വരമായിരുന്നു. ഇവിടുത്തെ മുസ്ലിംകള്‍ സംഘ്പരിവാരത്തെയും പൊലിസിനെയും ഒരു പോലെ ഭയക്കുന്നു. യു.പിയെ ഗുജറാത്താക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചിരിക്കുന്നുവെന്നും ആവര്‍ത്തിച്ചുള്ള വര്‍ഗീയസംഘര്‍ഷങ്ങള്‍ നല്‍കുന്ന സൂചനയാണെന്നും ഫൈസാബാദ് ഹിലാല്‍ കമ്മിറ്റി കണ്‍വീനര്‍ ഖാലിഖ് അഹ്മദ് ഖാന്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 24ന് ഫൈസാബാദിലുണ്ടായ കലാപം ഗുജറാത്ത് മാതൃകയിലുള്ളതായിരുന്നു. നഗരത്തിന്‍െറ ഹൃദയഭാഗത്ത് മുസ്ലിംകളുടെ കടകള്‍ മാത്രം നേരത്തേ അടയാളപ്പെടുത്തി അഗ്നിക്കിരയാക്കി. രണ്ടു പേര്‍ കൊല്ലപ്പെട്ടു.
മുസ്ലിം തെരുവുകളും തെരഞ്ഞുപിടിച്ച് അക്രമിക്കപ്പെട്ടു. കേണപേക്ഷിച്ചിട്ടും പൊലിസ് സഹായം ലഭിച്ചില്ല. കൂട്ടക്കൊല നടത്താനുള്ള ആയുധനങ്ങളും മണ്ണെണ്ണ കന്നാസുകളുമായി മുസ്ലിം തെരുവകള്‍ വളഞ്ഞ അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് ഖാലിഖ് അഹ്മദ് ഖാന്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചെറുതും വലുതുമായ അക്രമങ്ങള്‍ മുസ്ലിംകള്‍ക്ക് നേരെ ഫൈസാബാദില്‍ ആവര്‍ത്തിക്കുന്നു. ജീവനും സ്വത്തും അപകടത്തിലായിരിക്കുന്ന നിലയില്‍ ബാബരി ദിനത്തില്‍ കരിദിനാചരണം, ധര്‍ണ, പ്രാര്‍തഥനായോഗം എന്നിവയിലൊതുങ്ങുന്നു ഫൈസാബാദിന്‍െറ പ്രതിഷേധം. ഡിസംബര്‍ 6 ഫൈസാബാദും അയോധ്യയും പൊലിസിന്‍െറ പിടിയിലാണ്. റോഡുകളിലും തെരുവുകളിലും പൊലിസിന്‍െറ കാവല്‍ കണ്ണുകള്‍ തുറന്നിരിക്കും. പതിവുപോലെ നിരീക്ഷിക്കപ്പെടുന്നത് മുസ്ലിംകള്‍ മാത്രമാണ്. എല്ലാം പ്രതികൂലമാണെങ്കലും ബാബരി മസ്ജിദ് കൈവിടാന്‍ ഇവിടുത്തെ മുസ്ലിംകള്‍ തയാറല്ല. ഒത്തുതീര്‍പ്പ് എന്ന പേരില്‍ അവരുടെ മുന്നില്‍ പലരും വന്നു. എല്ലാവര്‍ക്കും പറയാനുള്ളത് ഒന്നാണ്. മസ്ജിദിന്‍െറ ഭൂമിയിലുള്ള അവകാശം മുസ്ലിംകള്‍ കൈയൊഴിയണം. നിസ്സഹായതയുടെ നടുവിലാണെങ്കിലും ഫൈസാബാദിലെ മുസ്ലിംകള്‍ അതിന് തയാറല്ല. പള്ളിയുടെ ഭുമി വിട്ടുകൊടുത്ത് ഒരു ഒത്തുതീര്‍പ്പുമില്ലെന്ന് ബാബരി മസ്ജിദ് മൂവ്മെന്‍റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് ശഹാബുദ്ദീനും വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ