Click

2012 ഡിസംബർ 3, തിങ്കളാഴ്‌ച

ചില്ലറ വ്യാപാരം: ഇന്ന് വോട്ടെടുപ്പ് ചര്‍ച്ച; സര്‍ക്കാറിന് കടുത്ത പരീക്ഷണം : മനം തുറക്കാതെ മായാവതി, മുലായം

 


ചില്ലറ വ്യാപാരം: ഇന്ന് വോട്ടെടുപ്പ് ചര്‍ച്ച; സര്‍ക്കാറിന് കടുത്ത പരീക്ഷണം
 
ന്യൂദല്‍ഹി: ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശനിക്ഷേപം (എഫ്.ഡി.ഐ) അനുവദിച്ചതിനെക്കുറിച്ച് പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും അടുത്തദിവസങ്ങളില്‍ വോട്ടെടുപ്പു നടക്കാനിരിക്കേ, പുറംപിന്തുണക്കാരായ സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും നിലപാട് തുറന്നുപറയാത്തത് സര്‍ക്കാറിന്‍െറ ജാഗ്രത വര്‍ധിപ്പിച്ചു. ലോക്സഭയില്‍ ചൊവ്വാഴ്ച വോട്ടെടുപ്പു ചര്‍ച്ച ആരംഭിക്കും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
രാജ്യസഭയില്‍ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. സഭയില്‍ നിലപാട് വെളിപ്പെടുത്തുമെന്ന വിശദീകരണത്തോടെ, മുലായം സിങ്ങും മായാവതിയും സസ്പെന്‍സ് നിലനിര്‍ത്തുകയാണ്. എന്നാല്‍, അവസാനഘട്ടത്തില്‍ ഇരുകൂട്ടരും സഹായിക്കുമെന്ന പ്രത്യാശയില്‍ തന്നെയാണ് സര്‍ക്കാര്‍.
ലോക്സഭയിലും രാജ്യസഭയിലും മായാവതിയുടെയും മുലായത്തിന്‍െറയും പിന്തുണ സര്‍ക്കാറിന് കിട്ടിയേ മതിയാവൂ. തങ്ങളുടെ മൂല്യം വര്‍ധിച്ചതിനൊത്ത സമ്മര്‍ദവും സസ്പെന്‍സുമാണ് മുലായവും മായാവതിയും കാണിക്കുന്നത്. റീട്ടെയില്‍ എഫ്.ഡി.ഐ തീരുമാനത്തിനെതിരെ നേരത്തേ തെരുവിലിറങ്ങിയ രണ്ടുനേതാക്കളും സഭയില്‍ സ്വീകരിക്കുന്ന നിലപാടിന്‍െറ ന്യായാന്യായങ്ങള്‍ രൂപപ്പെടുത്തി വരുകയാണ്.
ദല്‍ഹിയിലെത്തിയ മായാവതി സര്‍ക്കാറിന് അനുകൂലമായ മട്ടിലാണ് തിങ്കളാഴ്ച സംസാരിച്ചത്. റീട്ടെയില്‍ എഫ്.ഡി.ഐ തീരുമാനം സംസ്ഥാനങ്ങളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നില്ല. വര്‍ഗീയശക്തികള്‍ അവസരം മുതലെടുക്കുന്നതു തടയുകയെന്ന നിലപാടിന്‍െറ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും -മായാവതി പറഞ്ഞു.
വാര്‍ത്താലേഖകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍, നിലപാട് സഭയില്‍ പറയുമെന്നാണ് മുലായം പ്രതികരിച്ചത്.
അതേസമയം, പാര്‍ലമെന്‍റിലെ വോട്ടെടുപ്പില്‍ ജയിക്കാന്‍ സര്‍ക്കാര്‍ പിന്നാമ്പുറത്ത് മൊത്തക്കച്ചവടം നടത്തുകയാണെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി ആരോപിച്ചു. റീട്ടെയില്‍ എഫ്.ഡി.ഐക്കെതിരെ തെരുവില്‍ പ്രതിഷേധിക്കാന്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സമാജ്വാദി പാര്‍ട്ടി, ടി.ഡി.പി, ജനതാദള്‍ -എസ് എന്നിവ പാര്‍ലമെന്‍റിലെ വോട്ടെടുപ്പില്‍ അതേ നിലപാടോടെ പങ്കെടുത്താല്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. റീട്ടെയില്‍ എഫ്.ഡി.ഐക്കെതിരെ ഇടതുപാര്‍ട്ടികള്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
എസ്.പിയും ബി.എസ്.പിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ അനുകൂലിച്ച് വോട്ടിങ്ങില്‍ പങ്കെടുക്കുകയോ ചെയ്താല്‍ സര്‍ക്കാര്‍ വിജയിക്കും. കുതിരക്കച്ചവടത്തിലൂടെ വോട്ട് ഉറപ്പിക്കാനുള്ള വേല നന്നായി അറിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും യെച്ചൂരി പറഞ്ഞു.
പ്രകാശ് കാരാട്ട് (സി.പി.എം), എ.ബി ബര്‍ദാന്‍ (സി.പി.ഐ), ടി.ജെ. ചന്ദ്രചൂഡന്‍ (ആര്‍.എസ്.പി), ദേവബ്രത വിശ്വാസ് (ഫോര്‍വേര്‍ഡ് ബ്ളോക്) തുടങ്ങിയവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. റീട്ടെയില്‍ എഫ്.ഡി.ഐ രാജ്യത്തിന്‍െറ സാമ്പത്തിക പുരോഗതിക്ക് ആവശ്യമാണെന്നാണ് ബി.എസ്.പി നേതാവ് മായാവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ദോഷം ചെയ്യാത്ത വിധത്തില്‍ വേണം അത് നടപ്പാക്കാന്‍. ഏതു മേഖലയിലാണ് എഫ്.ഡി.ഐ സ്വീകരിക്കാവുന്നതെന്ന് കണിശമായി പരിശോധിക്കണം.
ചെറുകിട വ്യാപാരികളുടെയും തൊഴിലാളികളുടെയും ഭാവിയില്‍ ബി.എസ്.പിക്ക് ആശങ്കയുണ്ട്.
റീട്ടെയില്‍ എഫ്.ഡി.ഐ വിലക്കയറ്റം കുറക്കുമെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്.
പരമാവധി ഉപഭോക്താക്കളുള്ള വിപണി മുതലെടുക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ശ്രമിക്കും. പട്ടികജാതി/വര്‍ഗക്കാരുടെ സ്ഥാനക്കയറ്റ സംവരണ ബില്‍ പാസാക്കണമെന്ന മുന്‍ഉപാധി സര്‍ക്കാറിന് മുന്നില്‍ വെച്ചിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി മായാവതി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ