Click

2012 ഡിസംബർ 3, തിങ്കളാഴ്‌ച

ഭൂരഹിത ആദിവാസിക്ക് പറയാനുള്ളത് കേള്‍ക്കണം -സുപ്രീംകോടതി

ശ്രേയാംസ് കുമാറിന്‍െറ ഹരജി തള്ളി

ഭൂരഹിത ആദിവാസിക്ക് പറയാനുള്ളത് കേള്‍ക്കണം -സുപ്രീംകോടതി
 
ന്യൂദല്‍ഹി: വയനാട്ടിലെ കൃഷ്ണഗിരി എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ ആദിവാസിയായ പി.ടി വാസുവിനെ കക്ഷിചേരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഭൂരഹിതനായ ആദിവാസിക്ക് പറയാനുള്ളത് കോടതി കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ ആര്‍.എം ലോധ, അനില്‍ ആര്‍. ദവെ എന്നിവരടങ്ങുന്ന ബെഞ്ച് ശ്രേയാംസിന്‍െറ ആവശ്യം തള്ളിയത്.
ഇതേ ആവശ്യമുന്നയിച്ച് ശ്രേയാംസ് നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. അന്ന് വാസുവിനെ കക്ഷിയാക്കരുതെന്ന ആവശ്യം തള്ളിയ ഹൈകോടതി, ശ്രേയാംസിന്‍െറ കൈവശമുള്ള തര്‍ക്കഭൂമിയുടെ കാര്യം ലാന്‍ഡ് ട്രൈബ്യൂണലിന് വിടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. കൃഷ്ണഗിരി എസ്റ്റേറ്റിലെ 14.4 ഏക്കര്‍ ഭൂമി 50 വര്‍ഷമായി തന്‍െറ കക്ഷിയുടെ കൈവശമാണെന്നും വാസുവിന് അതില്‍ ഒരു തരത്തിലുള്ള അധികാരവും അവകാശവുമില്ലെന്നും ശ്രേയംസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു.
എന്നാല്‍, കൃഷ്ണഗിരി എസ്റ്റേറ്റ് ആദിവാസികള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഈ ഭൂമി സര്‍ക്കാര്‍ ശ്രേയാംസിന് പതിച്ചുകൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും വാസുവിന് വേണ്ടി ഹാജരായ അഡ്വ. ബി.വി ദീപക് വാദിച്ചു.
ഇന്നത്തെ സാഹചര്യത്തില്‍ വാസുവിന് ഭൂമിയില്‍ അവകാശമില്ല എന്നത് ശരിയായിരിക്കാമെന്ന് അഭിപ്രായപ്പെട്ട കോടതി, ഭൂമിയില്ലാത്ത ആദിവാസിക്ക് പറയാനുള്ളത് കേള്‍ക്കേണ്ടതുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. അന്യായത്തില്‍ കക്ഷി ചേരാന്‍ ഭരണഘടനയുടെ 136ാം അനുഛേദം അവകാശം നല്‍കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കൃഷ്ണഗിരി എസ്റ്റേറ്റിന് അര്‍ഹതയില്ലാത്ത ശ്രേയാംസ് കുമാര്‍ ഭൂമിക്കുമേല്‍ അവകാശമുന്നയിച്ച് സമര്‍പ്പിച്ച ഹരജി തള്ളണമെന്നാവശ്യപ്പെട്ട് വാസു പിന്നീട് സമര്‍പ്പിച്ച ഹരജിയും ഇതേ ബെഞ്ച് തള്ളി.
ഇതോടെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണഗിരി എസ്റ്റേറ്റിന് മേലുള്ള നിയമയുദ്ധം തുടരാന്‍ വഴിതെളിഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ