Click

2012 ഡിസംബർ 7, വെള്ളിയാഴ്‌ച

വിദേശ നിക്ഷേപം രാജ്യസഭയിലും സര്‍ക്കാറിന് നടഗീയ ജയം

 


വിദേശ നിക്ഷേപം: രാജ്യസഭയിലും സര്‍ക്കാറിന് ജയം
പുതിയ പരിഷ്കരണങ്ങളിലേക്ക്
ന്യൂദല്‍ഹി: ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും പരാജയപ്പെട്ടു.109നെതിരെ 123 വോട്ടിനാണ് സര്‍ക്കാര്‍ ജയിച്ചത്. പാര്‍ലമെന്‍റിലെ ഇരട്ടവിജയം സാമ്പത്തിക പരിഷ്കരണ നീക്കങ്ങളില്‍ സര്‍ക്കാറിന് ആവേശം പകര്‍ന്നു. ഇന്‍ഷുറന്‍സ്, ബാങ്കിങ്, പെന്‍ഷന്‍ മേഖലയിലെ വിവാദ പരിഷ്കരണ ബില്ലുകള്‍ അടുത്തയാഴ്ച പാര്‍ലമെന്‍റില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
സ്വന്തനിലക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പുറംപിന്തുണക്കാരായ സമാജ്വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും സഹായമാണ് വെള്ളിയാഴ്ചത്തെ വോട്ടെടുപ്പില്‍ സര്‍ക്കാറിനെ രക്ഷിച്ചത്. ലോക്സഭയില്‍ വോട്ടെടുപ്പു സമയത്ത് ഇറങ്ങിപ്പോയ ബി.എസ്.പി, രാജ്യസഭയില്‍ സര്‍ക്കാറിനെ അനുകൂലിച്ച് വോട്ടുചെയ്തു. ലോക്സഭയിലെന്ന പോലെ സമാജ്വാദി പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇപ്പോള്‍ 244 അംഗങ്ങളുള്ള രാജ്യസഭയില്‍ യു.പി.എക്ക് 94 അംഗങ്ങള്‍ മാത്രമാണുള്ളത്.
റിലയന്‍സ് അടക്കം സ്വകാര്യ ബാങ്കുകള്‍ തുടങ്ങാന്‍ ഊഴം കാത്തുനില്‍ക്കുന്നതിനിടയില്‍, പുതിയ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നതടക്കമുള്ള ബാങ്കിങ് പരിഷ്കാരങ്ങളിലേക്ക് നയിക്കുന്ന ബില്‍ അടുത്തയാഴ്ച സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും. പെന്‍ഷന്‍ ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നതാണ് പെന്‍ഷന്‍ നിയമഭേദഗതി ബില്‍. പാര്‍ലമെന്‍റിന്‍െറ സ്ഥിരംസമിതി ശിപാര്‍ശ മറികടന്ന് ഇന്‍ഷുറന്‍സ് എഫ്.ഡി.ഐ 49 ശതമാനമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 26 ശതമാനമെന്ന പരിധിയാണ് സ്ഥിരംസമിതി ശിപാര്‍ശ ചെയ്തത്. എന്നാല്‍ പ്രാദേശിക കക്ഷികളുടെ കരുത്ത് മാനിക്കാതെ സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ കഴിയില്ല. സമാജ്വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും സഹായം പുതിയ ബില്ലുകളുടെ കാര്യത്തിലും വേണ്ടിവരും.
സാമ്പത്തിക പരിഷ്കരണം സംബന്ധിച്ച ഏതാനും ബില്ലുകള്‍ അടുത്തയാഴ്ച പാര്‍ലമെന്‍റില്‍ വരുമെന്ന് വോട്ടെടുപ്പിന് ശേഷം പാര്‍ലമെന്‍ററികാര്യ മന്ത്രി കമല്‍നാഥ് പറഞ്ഞു. കൂടുതല്‍ പരിഷ്കാരത്തിന് വേണ്ടിയുള്ള വിജയമാണ് പാര്‍ലമെന്‍റില്‍ ഉണ്ടായത്. പരിഷ്കരണ നടപടികള്‍ ശരിയായ വഴിക്കാണ് മുന്നോട്ടു പോകുന്നത്. സി.ബി.ഐപ്പേടി കൊണ്ടാണ് മായാവതി സര്‍ക്കാറിനൊപ്പം നിന്നതെന്ന ആക്ഷേപങ്ങള്‍ കമല്‍നാഥ് തള്ളി. ആണവ കരാറിന്‍െറ സമയത്ത് ബി.ജെ.പിക്കൊപ്പമാണ് മായാവതി വോട്ടുചെയ്തത്. അന്നും രാജ്യത്ത് സി.ബി.ഐ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. തരംപോലെ പ്രതിപക്ഷം ആരോപണം ഉയര്‍ത്തുന്നുവെന്നു മാത്രം. രണ്ടു സഭകളിലും സര്‍ക്കാറിന് ഭൂരിപക്ഷമുണ്ടെന്നാണ് വോട്ടെടുപ്പു വിജയം തെളിയിക്കുന്നതെന്ന് ധനമന്ത്രി പി. ചിദംബരം പറഞ്ഞു.
രാജ്യസഭയില്‍ രണ്ടു ദിവസമായി നടന്ന വോട്ടെടുപ്പു ചര്‍ച്ചക്ക് മറുപടി പറഞ്ഞ വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ, രാജ്യത്തിന്‍െറ ഉത്തമ താല്‍പര്യത്തിന് വേണ്ടിയാണ് എഫ്.ഡി.ഐയെന്ന് ന്യായീകരിച്ചു. സര്‍ക്കാര്‍ തീരുമാനം ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ദോഷം ചെയ്യില്ല. പശ്ചിമ ബംഗാള്‍, ബിഹാര്‍, പഞ്ചാബ് എന്നിവയടക്കം 14 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിലെന്ന പോലെ വോട്ടെടുപ്പു ചര്‍ച്ചയില്‍ പങ്കെടുത്ത മിക്ക പാര്‍ട്ടി പ്രതിനിധികളും റീട്ടെയില്‍ എഫ്.ഡി.ഐക്കെതിരായിരുന്നു. ഐ.എം.എഫ്, ലോകബാങ്ക്, എ.ഡി.ബി എന്നിവ പോലുള്ള രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധമുള്ള സാമ്പത്തിക വിദഗ്ധരുടെ പ്രേരണക്കൊത്ത വിധമാണ് സര്‍ക്കാര്‍ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ജനതാദള്‍-യുവിലെ ശിവാനന്ദ് തിവാരി ആരോപിച്ചു.
വൈറ്റ് ഹൗസിനെ പ്രീണിപ്പിക്കാനുള്ള തീരുമാനങ്ങളാണ് സര്‍ക്കാറിന്‍െറത്. സഭയുടെ പൊതുവികാരം എഫ്.ഡി.ഐക്കെതിരാണെന്ന് സി.പി.ഐയിലെ ഡി. രാജ പറഞ്ഞു.
വോട്ടെടുപ്പില്‍ സാങ്കേതിക അപാകത
ന്യൂദല്‍ഹി: രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ സാങ്കേതികമായ അപാകത സംഭവിച്ചുവെന്ന് സംശയം. അതുകൊണ്ട് വോട്ടുകള്‍ വീണ്ടും കണക്കു കൂട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സഭയില്‍ ഹാജരുണ്ടായിരുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രേഖപ്പെടുത്തിയ വോട്ടുകള്‍. ഇതു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ലമെന്‍ററികാര്യ സഹമന്ത്രി രാജീവ് ശുക്ളയാണ് ഈ ആവശ്യം ഉന്നയിച്ചത്. യു.പി.എക്ക് അനുകൂലമായി ജനതാദള്‍-യുവിലെ ഉപേന്ദ്ര കുശ്വാഹ വോട്ടുചെയ്തു. ഇതിന് അച്ചടക്ക നടപടി എടുക്കുമെന്ന് പാര്‍ട്ടി പ്രസിഡന്‍റ് ശരദ് യാദവ് പറഞ്ഞു.
ഭൂരിപക്ഷം 14; ബി.എസ്.പി വോട്ട് 15
ബി.എസ്.പിയുടെ വോട്ട് സര്‍ക്കാറിന് എത്രമാത്രം അനിവാര്യമായിരുന്നുവെന്ന് രാജ്യസഭയില്‍ തെളിഞ്ഞു. റീട്ടെയില്‍ എഫ്.ഡി.ഐ തീരുമാനം വോട്ടിനിട്ടപ്പോള്‍ സര്‍ക്കാറിന് കിട്ടിയ ഭൂരിപക്ഷം 14 വോട്ടുകള്‍ മാത്രമാണ്. ബി.എസ്.പിക്ക് രാജ്യസഭയിലുള്ള എം.പിമാര്‍ 15. ഇതാകട്ടെ, പ്രതിപക്ഷമായ ജനതാദള്‍-യുവില്‍ നിന്നു കൂടി ഒരു വോട്ട് സമ്പാദിക്കാന്‍ കഴിഞ്ഞതു കൊണ്ടാണ്. സമാജ്വാദി പാര്‍ട്ടിയുടെ ഒമ്പത് അംഗങ്ങള്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ലോക്സഭയില്‍ ബി.എസ്്.പിയുടെയും സമാജ്വാദി പാര്‍ട്ടിയുടെയും 43 എം.പിമാര്‍ ഇറങ്ങിപ്പോയ ശേഷം സര്‍ക്കാറിന് കിട്ടിയ ഭൂരിപക്ഷം 35 വോട്ടാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ