Click

2012 ഡിസംബർ 3, തിങ്കളാഴ്‌ച

വയനാടിനെ വിറപ്പിച്ച കടുവയെ വെടിവെച്ചു കൊന്നു

 

വയനാടിനെ വിറപ്പിച്ച കടുവയെ  വെടിവെച്ചു കൊന്നു
സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി തേലമ്പറ്റയില്‍ വെടിവെച്ചുകൊന്ന കടുവയുടെ ജഡം കാണാനെത്തിയ നാട്ടുകാര്‍. (ഇന്‍സെറ്റില്‍ വെടിയേറ്റു ചത്ത കടുവ)
സുല്‍ത്താന്‍ ബത്തേരി: രണ്ടാഴ്ചയിലധികമായി വയനാടിനെ വിറപ്പിച്ച കടുവയെ വെടിവെച്ചു കൊന്നു. നൂല്‍പുഴ, നായ്ക്കട്ടി പ്രദേശങ്ങളില്‍ ഭീതി പരത്തിയ ആണ്‍ കടുവയെയാണ് ഞായറാഴ്ച രാവിലെ ഒമ്പതരയോടെ വെടിവെച്ചു കൊന്നത്. 13 വയസ്സ് മതിക്കും.
ശനിയാഴ്ച രാത്രി മൂലങ്കാവിനടുത്ത കാപ്പി സ്റ്റോര്‍ പരിസരത്ത് രണ്ടു പ്രാവശ്യം കടുവയെ കണ്ടിരുന്നു. പിന്നീട് ദേശീയപാത മുറിച്ചുകടന്ന് ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങി. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തേലമ്പറ്റ കൈതയോല തങ്കപ്പന്‍െറ തൊഴുത്തിലെ പശുക്കുട്ടിയെ ആക്രമിച്ചു. വിവരമറിഞ്ഞ് ദേശീയപാത അടച്ചിട്ട് വനപാലകര്‍ പ്രദേശം വളഞ്ഞു. കടുവയുടെ കാല്‍ചുവടുകള്‍ പിന്തുടര്‍ന്ന് പാതിരാവിലും തിരച്ചില്‍ തുടര്‍ന്നു. വെളുപ്പിന് മൂന്നുമണിയോടെ തേലമ്പറ്റ ചാന്തിയം വര്‍ഗീസിന്‍െറ ആടിനെ പിടിക്കാന്‍ കടുവ ശ്രമിച്ചു. ഇരുമ്പുകൂട് തകര്‍ക്കാനുള്ള ശ്രമത്തില്‍ കടുവയുടെ കൈ മുറിഞ്ഞ് ചോര വാര്‍ന്നു.
എന്നാല്‍ വനപാലക സംഘം എത്തുമ്പോഴേക്കും കടുവ കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. പ്രദേശം വളഞ്ഞ വനപാലകര്‍ നേരം പുലരാന്‍ കാത്തിരുന്നു. രാവിലെയാരംഭിച്ച രണ്ടാംഘട്ട തിരച്ചിലില്‍ കാപ്പിത്തോട്ടത്തില്‍ എട്ടുമണിയോടെ കടുവയെ കാണുകയായിരുന്നു. കര്‍ണാടകയില്‍ നിന്നെത്തിയ വിദഗ്ധ സംഘത്തിന് നേതൃത്വം നല്‍കിയ വെങ്കിടേഷ്, കറുപ്പയ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ 8.20ന് ആദ്യ രണ്ട് റൗണ്ട് മയക്കുവെടി വെച്ചു. വെടിയേറ്റതായി ഉറപ്പിച്ചെങ്കിലും ഓടിമറഞ്ഞ കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒമ്പതുമണിയോടെ വീണ്ടും ദൗത്യസംഘത്തിന്‍െറ മുന്നില്‍ കടുവപെട്ടു. 9.10ന് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ മയക്കുവെടി ഉതിര്‍ത്തു. പെട്ടെന്ന് പിന്തിരിഞ്ഞ കടുവ ആക്രമിക്കാനൊരുങ്ങിയ ഘട്ടത്തിലാണ് വനപാലകര്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടന്‍ കടുവ വീണു. 9.45ന് മരണം സ്ഥിരീകരിച്ചു.
കടുവയുടെ ജഡം നാട്ടുകാര്‍ കൊളറാട്ടുകുന്ന് റോഡിലെത്തിച്ചു. വാഹനത്തില്‍ നായ്ക്കട്ടിയില്‍ കൊണ്ടുപോയി. 10.30 മുതല്‍ 12.30 വരെ നായ്ക്കട്ടിയില്‍ പ്രദര്‍ശനത്തിന് വെച്ചു. ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. കടുവയുടെ ജഡം ഉച്ചയോടെ ജീപ്പില്‍ ബത്തേരിയിലെ വയനാട് വന്യജീവി കാര്യാലയത്തിലെത്തിച്ച് നാലുമണിയോടെ പോസ്റ്റുമോര്‍ട്ടം നടത്തി. ജഡം പറമ്പിക്കുളത്തെത്തിച്ച് തല്‍ക്കാലം ഫ്രീസ് ചെയ്ത് വെക്കാനാണ് തീരുമാനമെന്ന് ഉയര്‍ന്ന വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെയും സന്നദ്ധ സംഘടനയുടെയും പ്രതിനിധികള്‍ പോസ്റ്റുമോര്‍ട്ടത്തിന് സാക്ഷികളായി. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഒ.പി. ഖലേര്‍, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. ശ്രീകുമാര്‍ എന്നിവരോടൊപ്പം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരും തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നു.
ദൗത്യസംഘത്തെ എം.ഐ. ഷാനവാസ് എം.പി അഭിനന്ദിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ