Click

2012 നവംബർ 28, ബുധനാഴ്‌ച

‘പച്ച’ വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഉടന്‍ -തൊഴില്‍മന്ത്രി

 


‘പച്ച’ വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഉടന്‍ -തൊഴില്‍മന്ത്രി
ജിദ്ദ: നിതാഖാത്ത് തൊഴില്‍പരിഷ്കരണ പദ്ധതി പ്രകാരം സ്വദേശി അനുപാതം പൂര്‍ത്തീകരിച്ച് ഗ്രീന്‍ കാറ്റഗറിയില്‍ ഇടംനേടിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് വെളിപ്പെടുത്തി. ഇതിന്‍െറ വിശദാംശങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജിദ്ദ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നാലാമത് മാനവ വിഭവശേഷി ഫോറം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മാനവവിഭവശേഷി വികസന ഫണ്ടുപയോഗിച്ചാണ് വ്യവസായികള്‍ക്ക് പ്രത്യേക സഹായം നല്‍കുക. സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തൊഴിലാളിയുടെ എണ്ണത്തിനനുസൃതമായ അധിക ബാധ്യത ചുമത്തുന്ന തീരുമാനമെടുത്തത്. രാജ്യത്ത് നാലര ലക്ഷത്തോളം തൊഴില്‍രഹിതരുണ്ട്. എന്നാല്‍ ’ഹാഫിസ്’ തൊഴില്‍ പ്രേരകപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക സഹായം ലഭിക്കാന്‍ അര്‍ഹരായ 18 നും 35 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരുടെ എണ്ണം 13 ലക്ഷം വരും. ഇത് രാജ്യത്തെ സ്ഥിതിവിവര ശേഖരണ വിഭാഗം തയാറാക്കിയ തൊഴില്‍രഹിതരുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലാണ്. ഓരോ വര്‍ഷവും തൊഴില്‍രഹിതരായ യുവതീയുവാക്കളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഹാഫിസ്’ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 86 ശതമാനവും സ്ത്രീകളാണ്. ഇതില്‍ 29 ശതമാനം ബിരുദധാരികളാണ്. അതേസമയം, രജിസ്റ്റര്‍ ചെയ്ത പുരുഷന്മാരില്‍ അഞ്ചു ശതമാനം മാത്രമാണ് ബിരുദമുള്ളവര്‍. സ്ത്രീകള്‍ വിദ്യാഭ്യാസമേഖലയില്‍ തൊഴില്‍ ചെയ്യാനാഗ്രഹിക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഇടം കണ്ടെത്താനാണ് പുരുഷന്മാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
വര്‍ഷാവര്‍ഷം വര്‍ധിതമായ തോതില്‍ തൊഴില്‍രഹിതരായ തദ്ദേശീയരുടെ എണ്ണം ഉയരുമ്പോള്‍ അവര്‍ക്ക് തൊഴില്‍ കണ്ടെത്തേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യതയായി മാറുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വകാര്യമേഖലയിലെ വിദേശ സാന്നിധ്യത്തിന്‍െറ അര്‍ധഭാഗമെങ്കിലും സ്വദേശി തൊഴില്‍ശക്തി വേണമെന്ന ആഗ്രഹം സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇതിനോട് രാജ്യത്തെ എല്ലാവരും സഹകരിക്കുകയും നടപ്പാക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടതെന്ന് അമിതബാധ്യത ചുമത്തിയതിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച അന്വേഷണത്തിന്‍െറ മറുപടിയായി അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 84 ലക്ഷം വിദേശികളില്‍ 69 ലക്ഷവും സ്വകാര്യമേഖലയിലാണ്. എന്നാല്‍ സ്വകാര്യമേഖലയിലെ തദ്ദേശീയരുടെ അനുപാതം 20 ശതമാനം മാത്രമാണ്. തൊഴിലാളിയുടെ മേല്‍ ഫീസ് വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് ഉല്‍പന്നങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കാനുള്ള വ്യവസായികളുടെ നീക്കത്തെ മന്ത്രി വിമര്‍ശിച്ചു. അത്തരം നീക്കങ്ങളെ ചെറുക്കാന്‍ വിപണിയില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ അനധികൃതമായി കഴിയുന്നവര്‍ക്ക് തൊഴില്‍ കൊടുക്കുന്നത് നിറുത്തലാക്കല്‍, നിയമാനുസൃതമല്ലാത്തവരെ നാടുകടത്തല്‍, രാജ്യത്തു നിന്ന് വിദേശത്തേക്ക് അയക്കുന്ന പണമൊഴുക്ക് നിയന്ത്രിക്കല്‍, തൊഴിലാളിയുടെ വേതനസുരക്ഷ, വിദേശതൊഴിലാളിക്കു മേല്‍ ഏര്‍പ്പെടുത്തിയ അധികബാധ്യത, ഹാഫിസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള പരിശീലനം, അവരെ സ്വകാര്യതൊഴില്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതി, ആവശ്യമുള്ള വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസ ഇഷ്യൂ ചെയ്യല്‍, സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനു ദേശീയ തൊഴില്‍ദാന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, വിദേശികളുടെ തൊഴില്‍ക്ഷമത വിലയിരുത്തുന്നതിനുള്ള പദ്ധതി, സ്ത്രീതൊഴില്‍ പദ്ധതി തുടങ്ങി മന്ത്രാലയം തുടങ്ങിവെച്ച നിരവധി പദ്ധതികളുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ മന്ത്രാലയത്തിനു കീഴില്‍ നടന്നുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാനവ വിഭവശേഷി വികസന വകുപ്പ് സംഘടിപ്പിച്ച തൊഴില്‍മന്ത്രി പങ്കെടുത്ത ചര്‍ച്ചയില്‍നിന്ന് നിരവധി വ്യവസായപ്രമുഖര്‍ വിട്ടുനിന്നതായി പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.
യോഗത്തിലേക്ക് ക്ഷണമുണ്ടായിട്ടും മനപ്പൂര്‍വം പല വ്യവസായികളും വിട്ടുനില്‍ക്കുകയായിരുന്നുവത്രെ. തൊഴിലാളിക്ക് മേല്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചാണ് മന്ത്രിയുടെ പരിപാടി വ്യവസായികള്‍ ബഹിഷ്കരിച്ചതെന്നാണ് സൂചന.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ