Click

2012 നവംബർ 28, ബുധനാഴ്‌ച

ചൊവ്വയിലേക്ക് ഇനി സ്വകാര്യ സര്‍വീസ്

 


രണ്ട് ദശകത്തിനകം 80,000 പേരെ അയക്കും
ലണ്ടന്‍: അഞ്ച് ലക്ഷം ഡോളറുണ്ടെങ്കില്‍ ഇനി ചൊവ്വയിലേക്കും പറക്കാം. ഇരുപത് വര്‍ഷംകൊണ്ട് 80000 ആളുകളെ ചൊവ്വയിലെത്തിക്കാനുള്ള പുതിയ പദ്ധതിയുടെ തുടക്കമായി പത്തോളമാളുകള്‍ക്ക് ചുവന്ന ഗ്രഹത്തിലേക്ക് യാത്രയൊരുക്കുന്നു. ബഹിരാകാശ ഗവേഷണരംഗത്തെ ആദ്യ സ്വകാര്യമേഖലാ സംരംഭമായ സ്പേസ് എക്സ് കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഇലോണ്‍ മസ്കാണ് ലണ്ടനിലെ റോയല്‍ എയ്റോനോട്ടിക്കല്‍ സൊസൈറ്റിയില്‍ പദ്ധതി പ്രഖ്യാപിച്ചത്. ദ്രാവക ഓക്സിജനും മീഥെയ്നും നിറച്ച റോക്കറ്റിലാണ് പത്തോളം ആളുകളെ ചൊവ്വയിലെത്തിക്കുന്നത്.
ചൊവ്വയില്‍ പോകുന്നത് ചുമ്മാ അവധി ആഘോഷിക്കാനാണെന്ന് കരുതണ്ട, അവിടെയും പണിയെടുക്കാനാണ് പോകുന്നത്.
ശുഷ്കവും പൊടിമൂടിയതുമായിക്കിടക്കുന്ന ചൊവ്വയിലെ മണ്ണിനെ നന്നാക്കിയെടുക്കാനുള്ള യന്ത്രങ്ങളും നിര്‍മാണസാമഗ്രികളും കൊണ്ടാണ് യാത്രികരെ കയറ്റിയയക്കുക. മനുഷ്യരെ സ്വീകരിക്കാന്‍ പര്യാപ്തമാകുന്നതനുസരിച്ച് കൂടുതല്‍ ആളുകളെ അയക്കാനാണ് പദ്ധതി.
ഇനിയുള്ള തലമുറകള്‍ക്കായി ചൊവ്വയില്‍ ഒരു പുത്തന്‍ സംസ്കാരത്തിന് അടിത്തറ പാകാനാണ് ഈ തുടക്കം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇലോണ്‍ മസ്ക് വ്യക്തമാക്കി. ചൊവ്വയില്‍ ആളുകളെ എത്തിക്കാനുള്ള പദ്ധതി രണ്ട് ദശകത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ബഹിരാകാശ പദ്ധതികളുടെ വാണിജ്യസാധ്യതകള്‍ മെച്ചപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചതിന് റോയല്‍ എയ്റോനോട്ടിക്കല്‍ സൊസൈറ്റി നല്‍കിയ സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങാനും പുതിയ പദ്ധതികള്‍ വിശദീകരിക്കാനുമാണ് ഇലോണ്‍ മസ്ക് എത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ