Click

2012 നവംബർ 28, ബുധനാഴ്‌ച

യു.എ.ഇയില്‍ 2013 സ്വദേശിവത്കരണ വര്‍ഷം -ശൈഖ് മുഹമ്മദ്


യു.എ.ഇയില്‍ 2013 സ്വദേശിവത്കരണ വര്‍ഷം -ശൈഖ് മുഹമ്മദ്
മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനെത്തിയ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം യൂനിയന്‍ ഹൗസിലെ യു.എ.ഇ ഐക്യവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ കാണുന്നു
ദുബൈ: 2013 യു.എ.ഇയില്‍ സ്വദേശിവത്കരണ വര്‍ഷമായി ആചരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി സ്വദേശിവത്കരണം ദേശീയ പ്രാധാന്യമുള്ള നയമായി കണ്ട് എല്ലാ മേഖലയിലും അത് നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കും. രാജ്യം 41ാം ദേശീയ ദിനം ആചരിക്കുന്ന വേളയില്‍ എമിറേറ്റുകളുടെ ഐക്യത്തിന് സാക്ഷ്യം വഹിച്ച യൂനിയന്‍ ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘പൗരന് പ്രഥമ പരിഗണന നല്‍കണമെന്നാണ് രാജ്യത്തിന്‍െറ സ്ഥാപകരില്‍ നിന്ന് ലഭിക്കുന്ന പാഠം. കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും വികസിപ്പിക്കുന്നതിനേക്കാള്‍ പ്രാമുഖ്യം അവരുടെ ക്ഷേമത്തിനായാണ് നല്‍കേണ്ടത്. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ വികസന സങ്കല്‍പം അതാണ്. ഇതുപ്രകാരം 2012ലെ നേട്ടങ്ങളുടെ തുടര്‍ച്ച 2013ലുണ്ടാകും. പൗരന്മാരുടെ ക്ഷേമത്തിനായി വരും വര്‍ഷങ്ങളിലും ഇത് തുടരും. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ തോല്‍വിക്ക് സ്ഥാനമില്ല’- ശൈഖ് മുഹമ്മദ് പറഞ്ഞു.
യൂനിയന്‍ ഹൗസിന് തൊട്ടടുത്തായി യൂനിയന്‍ മ്യൂസിയം നിര്‍മിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. ഐക്യത്തിന്‍െറ ചരിത്രം സംബന്ധിച്ച ചിത്രങ്ങളും മറ്റ് സ്മാരകങ്ങളും ഇവിടെ സൂക്ഷിക്കും. ഐക്യത്തിന് മുന്‍കൈയെടുത്ത ഒരോ വ്യക്തിത്വത്തിനും അര്‍ഹമായ പ്രാമുഖ്യം നല്‍കും. വരും തലമുറക്കുള്ള ഗവേഷണ കേന്ദ്രം കൂടിയായിരിക്കും ഇത്. സ്കൂള്‍ പാഠ്യപദ്ധതിയിലെ ചരിത്ര പഠനത്തില്‍ യു.എ.ഇ സ്ഥാപകരുടെ ജീവചരിത്രം ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് നിര്‍ദേശിക്കുന്ന പ്രമേയവും മന്ത്രിസഭ പാസാക്കി. ആഗോള തലത്തില്‍ ശ്രദ്ധേയസ്ഥാനത്ത് യു.എ.ഇയെ കൊണ്ടെത്തിക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് പുതുതലമുറക്ക് മനസ്സിലാക്കി കൊടുക്കുകയാണ് ലക്ഷ്യം. ദേശീയ-സ്വകാര സര്‍വകലാശാലകളില്‍ ദേശീയതയും സംസ്കാരവും വളര്‍ത്താന്‍ ‘ഇമറാത്തി പഠനങ്ങള്‍’ നിര്‍ബന്ധിത കോഴ്സ് ആക്കാന്‍ ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയത്തോടും മന്ത്രിസഭ നിര്‍ദേശിച്ചു. യു.എ.ഇയുടെ തനത് ഉല്‍പന്നങ്ങളുടെ വളര്‍ച്ചക്കായി ‘യു.എ.ഇയില്‍ അഭിമാനപൂര്‍വ്വം നിര്‍മിച്ചത്’ എന്ന മുദ്രാവാക്യത്തില്‍ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. ഇതിനാവശ്യമായ നടപടികള്‍ക്ക് സാമ്പത്തിക മന്ത്രാലയത്തെ ചുമതലപ്പെടുത്തി. യുവ സംരംഭകരെ വളര്‍ത്തുന്നതിന് മന്ത്രാലയങ്ങളും ഫെഡറല്‍ ഗവണ്‍മെന്‍റ് സ്ഥാപനങ്ങളും നടത്തുന്ന പര്‍ച്ചേസുകളില്‍ 10 ശതമാനം ഇത്തരം സംരംഭകരുടെ കമ്പനികളില്‍ നിന്ന് ആക്കാനും തീരുമാനിച്ചു. മൂല്യങ്ങളും ധാര്‍മികതയും സംബന്ധിച്ച ദേശീയ പ്രഖ്യാപനം ആണ് മന്ത്രിസഭാ യോഗം കൈക്കൊണ്ട മറ്റൊരു പ്രധാന തീരുമാനം. രാജ്യത്തോടും സമൂഹത്തോടും കുടുംബത്തോടുമുള്ള കടപ്പാട് അറിയാവുന്ന തലമുറതെ വാര്‍ത്തെടുക്കുകയാണ് ഇതിന്‍െറ ലക്ഷ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ