Click

2012 ഡിസംബർ 5, ബുധനാഴ്‌ച

എഫ്.ഡി.ഐ വോട്ടെടുപ്പ്: ലോക്സഭയില്‍ സര്‍ക്കാറിന് ജയം

 


എഫ്.ഡി.ഐ വോട്ടെടുപ്പ്: ലോക്സഭയില്‍ സര്‍ക്കാറിന് ജയം
ന്യൂദല്‍ഹി: ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശനിക്ഷേപത്തെ സംബന്ധിച്ച് ബി.ജെ.പിയും ഇടതുപാര്‍ട്ടികളും കൊണ്ടുവന്ന പ്രമേയം ലോക്സഭയില്‍ വോട്ടിനിട്ട് തള്ളി. 545ല്‍ 471 പേര്‍ ഹാജറുണ്ടായിരുന്ന ലോക്സഭയില്‍, റീട്ടെയില്‍ എഫ്.ഡി.ഐക്കെതിരായ പ്രമേയം 35 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. സര്‍ക്കാറിന് അനുകൂലമായി 253ഉം എതിര്‍ത്ത് 218ഉം വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പ് ചര്‍ച്ചക്കിടെ ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയ എസ്.പി, ബി.എസ്.പി അംഗങ്ങളായ 43 എം.പിമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. വോട്ടെടുപ്പ് ചര്‍ച്ചയില്‍ സര്‍ക്കാറിന്‍െറ മറുപടി തൃപ്തികരമല്ലെന്ന് അറിയിച്ചാണ് ഇരു പാര്‍ട്ടികളുടെയും അംഗങ്ങള്‍ ഇറങ്ങിപ്പോയത്. അതോടെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ലോക്സഭയില്‍ പരാജയപ്പെടുകയായിരുന്നു.
എന്‍.ഡി.എ, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ, തെലുങ്കുദേശം പാര്‍ട്ടി, ബി.ജെ.ഡി തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സര്‍ക്കാറിനെതിരെ ഒന്നിച്ച് വോട്ടുചെയ്തു. മുലായവും ബി.എസ്.പിയും വിട്ടുനിന്ന് സഹായിച്ചതൊഴിച്ചാല്‍, ഭരണസഖ്യത്തിന് പുറത്തുനിന്ന് സര്‍ക്കാറിന് വോട്ടൊന്നും കിട്ടിയില്ല.
റീട്ടെയില്‍ എഫ്.ഡി.ഐ നടപ്പാക്കുന്നതിന് വിദേശനാണ്യ വിനിമയച്ചട്ട (ഫെമ)ങ്ങളില്‍ ഭേദഗതി വരുത്തുന്ന ബില്‍ പാസായി. 254-224 എന്ന ക്രമത്തിലാണ് ഫെമ ഭേദഗതിയില്‍ വോട്ട് രേഖപ്പെടുത്തിയത്.
സര്‍ക്കാറിന് ധാര്‍മികപരാജയം -സുഷമ; രാജ്യസഭയിലും ഭയമില്ല -സോണിയ
ന്യൂദല്‍ഹി: ലോക്സഭയിലെ വോട്ടെടുപ്പില്‍ യു.പി.എ സര്‍ക്കാര്‍ സാങ്കേതികമായി ജയിച്ചെങ്കിലും, ധാര്‍മികമായി തോറ്റെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. സര്‍ക്കാര്‍ വിഷയത്തില്‍ ന്യൂനപക്ഷമായെന്ന് വോട്ടെടുപ്പുചര്‍ച്ച തെളിയിച്ചു. സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും ഇരട്ടത്താപ്പ് കാട്ടി. സി.ബി.ഐയെ ഉപയോഗപ്പെടുത്തിയാണ് സര്‍ക്കാര്‍ ഇതിന് ഇവരെ നിര്‍ബന്ധിച്ചതെന്നും സുഷമ ആരോപിച്ചു.
വോട്ടെടുപ്പിലെ ജയത്തില്‍ യു.പി.എ അധ്യക്ഷ സോണിയഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സന്തോഷം പ്രകടിപ്പിച്ചു.
രാജ്യസഭയിലെ വോട്ടെടുപ്പിനെക്കുറിച്ച് കോണ്‍ഗ്രസിന് ആശങ്കയില്ലെന്ന് സോണിയ പറഞ്ഞു.
കേരളം സഭയില്‍ അനുകൂലം
ന്യൂദല്‍ഹി: കേരളത്തില്‍നിന്നുള്ള എം.പിമാരില്‍ ഭൂരിപക്ഷവും റീട്ടെയില്‍ എഫ്.ഡി.ഐക്ക് അനുകൂലമായി വോട്ടുചെയ്തു. ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ലോക്സഭയിലെ വോട്ടെടുപ്പില്‍ കേരളത്തില്‍നിന്നുള്ള 20ല്‍ 16 പേര്‍ എഫ്.ഡി.ഐയെ അനുകൂലിച്ചു. കോണ്‍ഗ്രസ്, മുസ്ലിംലീഗ്, കേരളാ കോണ്‍ഗ്രസ് -എം എന്നിവയില്‍നിന്നുള്ള എം.പിമാരാണ് അനുകൂലിച്ച് വോട്ടു രേഖപ്പെടുത്തിയത്. നാല് ഇടത് എം.പിമാര്‍ എതിര്‍ത്തും വോട്ടുചെയ്തു.  റീട്ടെയില്‍ എഫ്.ഡി.ഐക്ക് എതിരാണ് തങ്ങളെന്ന് കേരളാ കോണ്‍ഗ്രസ് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാറിന്‍െറ രക്ഷക്ക് അനുകൂലിച്ച് വോട്ടുചെയ്യുമെന്നും വ്യക്തമാക്കി. ചര്‍ച്ചയില്‍ മുസ്ലിംലീഗ്, കേരളാ കോണ്‍ഗ്രസ് എന്നിവയില്‍നിന്ന് ആരും പങ്കെടുത്തില്ല. കേരളത്തിലെ കോണ്‍ഗ്രസ്, ഇടത് അംഗങ്ങള്‍ക്കും സംസാരിക്കാന്‍ സമയം കിട്ടിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ