Click

2012 ഡിസംബർ 3, തിങ്കളാഴ്‌ച

ചതുര്‍വര്‍ണ പൊലിമയില്‍ യു.എ.ഇ.

 

ചതുര്‍വര്‍ണ പൊലിമയില്‍ യു.എ.ഇ.
ദുബൈ: ഏഴായി നിന്ന നാട്ടുരാജ്യങ്ങള്‍ ഐക്യത്തിന്‍െറ കൊടിക്കുകീഴെ ഒന്നായതിന്‍െറ ഓര്‍മ പുതുക്കി നാടെങ്ങും യു.എ.ഇയുടെ 41ാം ദേശീയ ദിനം ആഘോഷിച്ചു. അബൂദബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍, ഫുജൈറ എന്നീ ഏഴ് എമിറേറ്റുകളിലും നടന്ന വര്‍ണാഭമായ ചടങ്ങുകള്‍ പൗരന്മാര്‍ക്കും ദേശവാസികള്‍ക്കും ഈ ഐക്യരാഷ്ട്രത്തോടുള്ള സ്നേഹത്തിന്‍െറ ഉദാത്ത മാതൃകകളായി. തൊഴില്‍ തേടിയെത്തിയ മലയാളികളടക്കമുള്ള പ്രവാസികളുടെ കൂട്ടായ്മകളുടെ നേതൃത്വത്തിലും ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു.
വര്‍ണപ്പൊലിമയാര്‍ന്ന നിരവധി ചടങ്ങുകളും റാലികളും ദേശഭക്തി-പാരമ്പര്യ ഗാനങ്ങളും ആവേശം വിതറിയ അന്തരീക്ഷത്തിലാണ് ദേശീയദിനാഘോഷം നടന്നത്. കെട്ടിടങ്ങളും വാഹനങ്ങളും ദേശീയ പതാകയുടെ നാല് വര്‍ണങ്ങളാല്‍ അലംകൃതമായിരുന്നു. തെരുവീഥികള്‍ ദീപപ്രഭയില്‍ കുളിച്ചുനിന്നു. ശനിയാഴ്ച മുതല്‍ തന്നെ എങ്ങും ഉല്‍സവാന്തരീക്ഷമായിരുന്നു. കൂറ്റന്‍ കൊടിമരങ്ങളിലും കെട്ടിടങ്ങളുടെ മുകളിലും വാഹനങ്ങളിലും ഉയര്‍ന്നു പറക്കുന്ന ദേശീയ പതാകകള്‍, അറബ് പാരമ്പര്യത്തിന്‍െറ തനിമ വിളിച്ചോതുന്ന ഗാനങ്ങളും പരമ്പരാഗത നൃത്തങ്ങളും, മധുര വിതരണം തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടി. ദേശീയ പതാകയുടെ നിറത്തില്‍ അലങ്കരിക്കുകയും ശൈഖ് സായിദ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ പതിക്കുകയും ചെയ്ത വാഹനങ്ങള്‍ റോഡുകളില്‍ അണിനിരന്നു. ദേശീയ പതാകയുടെ നിറത്തിലുള്ള വസ്ത്രം ധരിച്ച കൊച്ചുകുട്ടികള്‍ വീട്ടുമുറ്റത്തും മറ്റും വര്‍ണം വിതറി നടന്നുകളിച്ചു. വൈദ്യുതാലങ്കാരത്തില്‍ ബഹുനില കെട്ടിടങ്ങള്‍ വെട്ടിത്തിളങ്ങിയപ്പോള്‍, റോഡുകള്‍ക്ക് നടുവിലെ ഡിവൈഡറുകളിലും മറ്റും സ്ഥാപിച്ച പ്രത്യേക തൂണുകള്‍ വര്‍ണപ്രഭ ചൊരിഞ്ഞു. വിവിധ രാജ്യക്കാര്‍ വാദ്യോപകരണങ്ങളുമായി തങ്ങളുടെ ഭാഷകളില്‍ യു.എ.ഇക്ക് അഭിവാദ്യം അര്‍പ്പിക്കുന്നുണ്ടായിരുന്നു. തിക്കും തിരക്കും കണക്കിലെടുത്ത് അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ പൊലീസിലെ ഇതര വിഭാഗങ്ങള്‍ നിലയുറപ്പിച്ചിരുന്നു. അടിയന്തിരഘട്ടങ്ങളില്‍ സഹായം എത്തിക്കാന്‍ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, റെസ്ക്യു വാഹനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിരുന്നു.
ദുബൈയില്‍ ഡൗണ്‍ടൗണില്‍ നടന്ന ദേശീയദിന പരേഡില്‍ കുട്ടികളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. വര്‍ണങ്ങള്‍ വാരി വിതറി അലങ്കരിച്ച വാഹനങ്ങളുമായി നടത്തിയ പരേഡ് ആകര്‍ഷകമായി. രാജ്യത്തിന്‍െറ സംസ്കാരം പ്രതിഫലിപ്പിക്കുന്ന ഫ്ളോട്ടുകളും പരേഡില്‍ ഉണ്ടായിരുന്നു. പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും ജനം ഒഴുകിയെത്തി. ഷോപ്പിങ് മാളുകളിലും വ്യത്യസ്തമായ പരിപാടികള്‍ ഒരുക്കിയിരുന്നു. മൊബൈല്‍ ഫോണിലൂടെ ആശംസാ സന്ദേശങ്ങള്‍ പ്രവഹിച്ചു. ബുര്‍ജ് ഖലീഫ ദേശീയ പതാകയുടെ നിറമണിഞ്ഞപ്പോള്‍ ബുര്‍ജുല്‍ അറബ് ദേശീയ ദിനത്തിന്‍െറ ലോഗോ പേറി. ഗ്ളോബല്‍ വില്ലേജില്‍ നടക്കുന്ന യൂണിയന്‍ ഫെസ്റ്റിവല്‍ നിരവധി പേരെ ആകര്‍ഷിച്ചു.
അബൂദബിയില്‍ രാത്രി നടന്ന കരിമരുന്ന് പ്രയോഗവും പകല്‍ നടന്ന കാര്‍ പരേഡും കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. അബൂദബി കോര്‍ണിഷില്‍ വര്‍ണാഭമായ പരിപാടികളാണ് നടന്നത്. അലങ്കരിച്ച വാഹനങ്ങള്‍ കോര്‍ണിഷ് റോഡിലൂടെ തലങ്ങും വിലങ്ങും ഓടി. ദേശീയ പതാകയിലെ നിറങ്ങളിലുള്ള ബലൂണുകള്‍ ആകാശത്ത് പറന്നു.
ഷാര്‍ജയുടെ ഹൃദയമെന്ന് വിശേഷിപ്പിക്കുന്ന മംസാര്‍ ബീച്ച് മുതല്‍ സെന്‍ട്രല്‍ സൂക്ക് വരെ ദേശ സ്നേഹം വിളംബരം ചെയ്യുന്ന മനുഷ്യ മഹാമതില്‍ രൂപംകൊണ്ടു. ഖാലിദ് ലഗൂണില്‍ തീര്‍ത്ത സംഗീത ജലധാരയില്‍ നിന്ന് യു.എ.ഇ പതാകയുടെ നാലുവര്‍ണങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുപൊങ്ങിയപ്പോള്‍ കാമറ കണ്ണുകള്‍ ഒപ്പിയെടുക്കാന്‍ മത്സരിച്ചു.
ഷാര്‍ജയിലെ പ്രധാന നിരത്തുകളെല്ലാം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. അല്‍ മജാസ് പാര്‍ക്കില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. സന്ദര്‍ശകരുടെ സുരക്ഷ പരിഗണിച്ച് ബുഹൈറ കോര്‍ണിഷ് റോഡിലൂടെയുള്ള ഗതാഗതം പൊലീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇത് കാരണം ജമാല്‍ അബ്ദുന്നാസര്‍ സ്ട്രീറ്റിലും അല്‍ വഹ്ദയിലും കിങ് ഫൈസല്‍ റോഡിലും വന്‍ ഗതാഗത കുരുക്കുണ്ടായി. വാഹനങ്ങളില്‍ നിന്ന് വര്‍ണങ്ങള്‍ സ്പ്രേ ചെയ്ത് കുട്ടികള്‍ തിമിര്‍ത്തു.
റാസല്‍ഖൈമ കോര്‍ണിഷില്‍ നടന്ന വിവിധ പരിപാടികള്‍ കാണാനെത്തിയവരുടെ തിരക്കില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ