Click

2012 നവംബർ 30, വെള്ളിയാഴ്‌ച

കേന്ദ്ര മെഡിക്കല്‍ കോളജ് അനുവദിച്ചാല്‍ പെരിയയില്‍ തന്നെ- സര്‍വകലാശാല രജിസ്ട്രാര്



കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലക്ക് മെഡിക്കല്‍ കോളജ് അനുവദിച്ചാല്‍ കാസര്‍കോട്ടെ പെരിയ കാമ്പസില്‍ തന്നെ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ പ്രഫ. കെ.എം. അബ്ദുറഷീദ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കേന്ദ്ര സര്‍വകലാശാല കാസര്‍കോട്ടുനിന്ന് മാറ്റാന്‍ ശ്രമം നടക്കുന്നതായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
തിരുവല്ലയില്‍ സര്‍വകലാശാലക്ക് 10 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായ ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല, മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ 25 ഏക്കര്‍ വേണമെന്നിരിക്കെ തിരുവല്ലയിലെ 10 ഏക്കര്‍ ഇതിനായി ഉപയോഗിക്കുമെന്ന ആശങ്ക അസ്ഥാനത്താണ്. പെരിയയില്‍ കാമ്പസിനായി തയാറാക്കുന്ന മാസ്റ്റര്‍പ്ളാനില്‍ മെഡിക്കല്‍ കോളജിന് ആവശ്യമായ സ്ഥലം നീക്കിവെച്ചിട്ടുമുണ്ട്. 
ഇവിടെ ആധുനിക രീതിയിലുള്ള കാമ്പസ് നിര്‍മിക്കാന്‍ മാസ്റ്റര്‍പ്ളാന്‍ തയാറായിവരുകയാണ്. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ പെരിയ കാമ്പസില്‍ ക്ളാസുകള്‍ നടത്തുന്നതിനാവശ്യമായ നടപടികളും പുരോഗമിക്കുന്നു. ക്ളാസ്മുറികളും ഹോസ്റ്റലുകളും ഭരണവിഭാഗവും ഉള്‍പ്പെടെ 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയം ജൂണിന് മുമ്പ് പൂര്‍ത്തിയാകും. കാമ്പസിന്‍െറ ഔചാരിക ഉദ്ഘാടനം ജനുവരി അഞ്ചിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി നിര്‍വഹിക്കും. തറക്കല്ലിടല്‍ വൈകുന്നതിന്‍െറ പേരില്‍ സര്‍വകലാശാല അക്കാദമി പ്രവര്‍ത്തനങ്ങള്‍ക്കോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ  തടസ്സം ഉണ്ടായിട്ടില്ല. കാസര്‍കോടിന്‍െറ പ്രതീകമായ മുടിത്തെയ്യം പേറുന്ന ലോഗോ സ്വന്തമായുള്ള സര്‍വകലാശാലയെ ജില്ലക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ ആരെങ്കിലും ശ്രമിക്കുമെന്ന് സങ്കല്‍പിക്കാന്‍പോലും സാധ്യമല്ലെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ